About Me

My photo
ഞാൻ... സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം നഷ്ട്ടപ്പെട്ടവൻ... പുതിയ തിരിച്ചറിവുകളിൽ നിന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവൻ...

Tuesday, 30 September 2014

മനസുകുത്തി

                          നഗരത്തിലെ പേരുകേട്ടൊരു ഷോറൂമിൽനിന്ന്  -കുറഞ്ഞത്‌ രണ്ടു കൊല്ലമെങ്കിലും നിൽക്കുമെന്ന സേൽസ്മാൻറെ ഉറപ്പിന്മേൽ-  രണ്ടായിരം രൂപ എണ്ണിക്കൊടുത്തുവാങ്ങിയ ഷൂസിലൊന്ന് വാഗ്ദാനലംഘനത്തിന്റെ ആദ്യത്തെ വിള്ളൽ പുറത്തുകാണിച്ചപ്പൊഴാണ് ഈ ചെറിയ  ലോകത്തിൽ ചെരിപ്പുകുത്തികളുടെ ആവശ്യകതയെകുറിച്ച് അവൻ ബോധവാനായത്. അതികമൊന്നും അലയേണ്ടിവന്നില്ല, ഓഫീസിനുമുൻപിലെ സ്ഥിരം ചായക്കടയോട് ചേർന്നിരിക്കുന്ന പടുകിളവൻ ചെരിപ്പുകുത്തിയുടെ കാര്യം സുഹൃത്താണ് ഓർമിപ്പിച്ചത്.

ചായക്കടയുടെ നിരത്തിനോടുചേർന്നുള്ള മൂലയിൽ അല്പംമുൻപ് ഭൂമിയിൽനിന്നു പൊട്ടിമുളച്ചെന്നമട്ടിൽ അയാൾ ഇരിക്കുന്നുണ്ടായിരുന്നു. വ്യവസായവല്കരണത്തിൽ നിറംമാറിയ ഡാർവിന്റെ ശലഭങ്ങലെപ്പോലെ പശ്ചാത്തലത്തിൽനിന്ന് അയാളുടെ വസ്ത്രത്തിൻറെ നിറം വേർതിരിച്ച് പറയുക അസാധ്യമായിരുന്നു. ആ തൂണുകളും ചായപ്പാത്രങ്ങളും ചില്ലുഗ്ലാസുകളും പോലെ ഏറെപ്പഴകിയ ചായക്കടയുടെ ഒരു ഭാഗമായിരുന്നു അയാളും.കണ്ണുകളിൽ ചോദ്യചിഹ്നം വരച്ച് അയാളവനെ എതിരേറ്റു. വർഷങ്ങളായി തങ്ങൾ ജലസ്പർശം അറിഞ്ഞിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന നരച്ചതും ചെമ്പിച്ചതുമായ രോമങ്ങൾക്കിടയിൽ നേർത്തൊരു ഇരുട്ടായിരുന്നു അയാളുടെ മുഖം. ആ ഇരുട്ടിനിടയിലും രണ്ട് കണ്ണുകൾ വല്ലാതെ തിളങ്ങിയിരുന്നു.

അയാളുടെ കറുത്തകൈകൾ തുന്നൽസൂചിയുമായി അതിവേഗം ഉയർന്നുതാണു. ഞൊടിയിടയിൽ ജോലിതീർത്ത് വളരെ തുച്ചമായൊരു കൂലി അയാൾ ആഗ്യം കാട്ടിപ്പറഞ്ഞു. അതൊരു ചായക്കുപോലും തികയില്ലെന്നവൻ  ഓർമിപ്പിച്ചപ്പോൾ തിളങ്ങുന്ന കണ്ണുകളിൽ ഒരു പുഞ്ചിരി മിന്നിമാഞ്ഞു. അയാൾ സംസാരശേഷിയില്ലാത്തവനാണെന്നും കണ്ണുകൾകൊണ്ടയാൾ സംസാരിക്കുന്നുവെന്നും അവനോർത്തു.

പിന്നീട്‌ അവനയാളെ ശ്രദ്ധിച്ചുതുടങ്ങി. ഓഫിസിലേക്കുള്ള യാത്രയിലും തിരിച്ചും അവനയാളെ നോക്കി കൈവീശി, പകരം കണ്ണുകൾകൊണ്ടയാൾ  ചിരിച്ചുകാട്ടി. അയാൾ പൈപ്പുവെളളം കുടിച്ച് വിശപ്പടക്കുന്നതും പീടികത്തറയിൽ ചാക്കുവിരിച്ച് കിടക്കുന്നതുമായ രംഗങ്ങൾ അവനിൽ സഹതാപതരംഗം സ്രിഷ്ടിച്ചു. അയാളെ സഹായിക്കേണ്ടത് തൻറെ കടമയാണെന്ന് അവനുതോന്നി.

അതുകൊണ്ടുതന്നെ മാസശമ്പളം കയ്യിൽ കിട്ടിയപ്പോൾ അതിലൊരു പങ്കെടുത്ത് ഒട്ടും വൈകിക്കാതെ അവൻ ചായക്കടക്കുമുൻപിലെത്തി; ചുറ്റും കൂടിനിൽക്കുന്ന അപരിചിതർക്ക് ശ്രദ്ധിക്കാനിടകൊടുക്കാതെ അതയാളുടെ കയ്യിൽവെച്ചുകൊടുത്തു. തിളങ്ങുന്ന കണ്ണുകളിൽ ചോദ്യഭാവമുയർന്നു. സഹാനുഭൂതി  ചേർത്തു പുഞ്ചിരിക്ക് സദൃശ്യമായൊരു ഭാവത്തോടെ അവൻ പറഞ്ഞു...

 "ഒരു ചെറിയ സഹായം..." 

നന്ദിപ്രകടിപ്പിക്കാനാകാതെ ആ മിണ്ടാപ്രാണി പൊട്ടിക്കരഞ്ഞേക്കുമെന്നും തൻറെ പാദുകങ്ങൾ പുണർന്നേക്കുമെന്നുമൊക്കെ അവനു തോന്നി. അതിനു കാത്തുനിൽക്കാതെ അവൻ വേഗം തിരിഞ്ഞുനടക്കാൻ ഭാവിച്ചു.

അയാളുടെ കണ്ണുകൾ പെട്ടന്ന് അമ്പേറ്റ പക്ഷിയെപ്പോലെ പിടഞ്ഞു.

"നിൽക്ക്..."         അയാളലറി.

 അവൻ ഞെട്ടിത്തിരിഞ്ഞു.
അന്തരീക്ഷത്തിൽ ചാട്ടുളിപോലുയർന്ന ശബ്ദം കേട്ട്  അവനയാളെ അവിശ്വസനീയതയോടെ നോക്കി. കത്തിനിൽക്കുന്ന ആ കണ്ണുകളിൽ  അവനെ ദഹിപ്പിക്കാനുള്ളത്ര  തീയുണ്ടായിരുന്നു.

"കൊണ്ട്പോ നിൻറെ പിച്ചക്കാശു്..." പണം ചുരുട്ടിയെറിഞ്ഞ് അയാൾ തുടർന്നു, "...ഭിക്ഷക്കാരനാണെന്ന് കരുതിയോ നീ...? ജോലിചെയ്തു ജീവിക്കാൻ ഇപ്പോഴും ആരോഗ്യമുണ്ട്... അതല്ലാത്തൊരു കാലം വന്നാലും  ആരുടെ മുന്പിലും കൈനീട്ടാൻ പോകില്ലഞാൻ..."

അവൻറെ ചുണ്ടുകൾ വിതുമ്പിത്തുടങ്ങിയിരുന്നു . അവൻ പെട്ടന്ന് അപ്രത്യക്ഷനാകുന്നതിനെകുറിച്ചും അതേ നിമിഷംതന്നെ ഭൂമികുഴിച്ച് അന്തർധാനം ചെയ്യുന്നതിനെക്കുറിച്ചും ആലോചിച്ചു. അവ രണ്ടും അസാധ്യമെന്നുകണ്ടതിനാൽ നിരത്തിൽ കിടന്ന പണം പെറുക്കിയെടുത്ത് പരിഹസിച്ചു ചിരിക്കുന്ന കാഴ്ച്ചക്കാർക്കിടയിലൂടെ ഇരുട്ടിലെങ്ങോ പോയൊളിച്ചു , കുത്തേറ്റ മനസിൽനിന്ന് ചോര വാർന്നുവീഴുന്നുണ്ടായിരുന്നു...  
   


Sunday, 28 September 2014

ആമയെ സ്നേഹിച്ച കുട്ടി


                      കോഴികൂവുന്നൊരു പ്രഭാതത്തിലാണ്  കുട്ടിക്ക് പുതിയൊരു കാഴ്ചയുമായി പറമ്പുപണിക്കാരൻ വേലൻ വന്നെത്തിയത്. അതൊരു പാറക്കഷ്ണമല്ലെന്നും വേലൻ പറഞ്ഞപോലെ അതിനു ജീവനുണ്ടെന്നും ഏറെ നേരം കഴിഞ്ഞാണ് കുട്ടിക്ക് വിശ്വാസമായത്. ചുറ്റുപാടും ശാന്തമായപ്പോൾ കാഴ്ചക്കാർ പൊയിരിക്കുമെന്നുതോന്നി തലപുറത്തേക്കിട്ടതായിരുന്നു ആമ. കുട്ടിയെ കണ്ടതും നാണിച്ച് വീണ്ടുമത് അന്തർമുഖനായി. കുട്ടിക്ക് ചിരിവന്നു. പാല്ക്കാരൻ ഖാദറിൻറെ മകൾ ഖദീജയും ഇതുപോലാണെന്ന് അവനോർത്തു, വെളിയിൽ തന്നെക്കണ്ടാൽ വാതിലിനകത്തേക്കവൾ തല വലിക്കും.

                                                            ആമക്ക്‌ ആകർഷകമെന്നുപറയാൻ പ്രത്യേകിച്ചൊന്നുമുണ്ടായിരുന്നില്ലെങ്കിലും അനാകർഷകങ്ങളായ പലതുമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അതിനെ വീടിനകത്തേക്ക് കടത്താൻ അമ്മ സമ്മതിച്ചില്ല.

  "ശ്യോ... ഒരു കാരാമ... അതിനെ കാണുമ്പോത്തന്നെ എനിക്കി ശർദ്ധിക്കാന വരണേ... ഇമ്മാതിരിയൊരു അശ്രീകരം... ആ വേലനിങ്ക്ട് വരട്ടെ... കൊടുക്കണ്ട് നല്ലത്..."

                                    പക്ഷെ കുട്ടിക്കതിന്റെ മൊരിപിടിച്ച കാലുകളോടും കരുത്തുമങ്ങിയ പുറന്തോടിനോടും ഒരു പ്രത്യേക മമത തോന്നി. കരയാറായെന്നു തോന്നിക്കുന്ന മുഖം കണ്ടു കുട്ടി സഹതപിച്ചു. പതിയെപ്പതിയെ ആമയും കുട്ടിയോടടുത്തുതുടങ്ങി. അവനെ കാണുമ്പോൾ തോന്നാറുള്ള നാണം ആമ വേണ്ടെന്നുവെച്ചു. അത് കുട്ടിയുടെ മുൻപിലൂടെ ധൈര്യസമേതം ഉയർന്ന ശിരസുമായി നടക്കാനും ഓടാനുമൊക്കെത്തുടങ്ങി. ആമയെ വളർത്തി വലിയൊരു ജീവിയാക്കണമെന്നും നല്ലെണ്ണ തേച്ചു കുളിപ്പിച്ച് സുന്ദരനാക്കണമെന്നുമൊക്കെ കുട്ടി തീരുമാനിച്ചു. അവൻ കൊടുത്ത ചോറും കറികളും ആമ നിരസിച്ചു. വലുതാകുന്നതിൽ അതിനു താല്പര്യമില്ലായിരിക്കാം. പക്ഷെ എണ്ണതേച്ചു കുളിപ്പിക്കുന്നതിൽ ആമക്ക്‌ എതിരഭിപ്രായമില്ലായിരുന്നു, കണ്ണിൽ വെള്ളം പോകാതിരിക്കാൻ തല അകത്തേക്കു വലിച്ചെന്നുമാത്രം.

  ഇതൊന്നും അമ്മക്ക് പിടിച്ചില്ല.

"ബാക്ക്യൊള്ള പിള്ളേരെ നോക്ക്... അവ്റ്റങ്ങ കളിച്ച് മദിച്ച് നടക്കാ... ഇവിടോര്ത്തന്ണ്ട്, മേലനങ്ങണ ഒര് കളിക്കും ഈ കൊച്ച് പൂവില്യ. മുഴ്‌വൻ നേരൂം മരം ചുറ്റ്യൂം മണ്ണ് മാന്ത്യും കോഴീടെ പിന്നാല്യും നടക്കും. ഇങ്ങനെ ഉശിരില്യാത്ത ഒരാങ്കൊച്ചിനെ ഞാൻ കണ്ടട്ടില്ല്യ. ഇപ്പൊര് കാരാമേന്യും കിട്ടീട്ട്ണ്ട്... ആ വേലനിങ്ക്ട് വരട്ടെ... കൊടുക്കണ്ട് നല്ലത്..."

                                കുട്ടിയതൊന്നും കാര്യമാക്കിയില്ല. ആമ വിശ്രമിക്കുന്ന വിറകുപുരയുടെ മൂല അവൻ പൂക്കളാൽ അലങ്കരിച്ചു. അമ്മയുടെ അലമാരയിൽനിന്ന് മോഷ്ട്ടിച്ചെടുത്ത തൂവാല അവിടെ വിരിച്ചു. ആമ ഭക്ഷണമൊന്നും കഴിക്കാത്തത്തിൽ അവൻ ആശങ്കപ്പെട്ടു. ഉന്മേഷത്തിനായി താൻ കുടിക്കുന്ന അരിഷ്ട്ടത്തിൽനിന്ന് കുറച്ച് വൈകീട്ട് ആമക്ക്‌ കൊടുക്കണമെന്നവനുറച്ചു.

                               ആമയുടെ ക്ഷീണിതമായ കണ്ണുകൾ തൻറെ മുത്തശ്ശിയുടെതു പൊലെന്നവൻ കണ്ടുപിടിച്ചു. മരിക്കുന്നതിനുമുൻപ് മുത്തശ്ശിയുടെ കണ്ണുകളിലും ഇത്ര ക്ഷീണമുണ്ടായിരുന്നു, ഇതുപോലെ പീളകെട്ടിയുമിരുന്നു. സ്നേഹനിധിയായ മുത്തശ്ശിയുടെ ഓർമയിൽ കുട്ടി ആമയെ നീട്ടിവിളിച്ചു...

"നാരായ്ണീ..."

എന്തോയെന്ന് വിളികേൾക്കാനോ വിളിച്ചതെന്തിനെന്നു ചോദിക്കാനോ ആമ കൂട്ടാക്കിയില്ല. അത് തന്റെ പതിവ് ധ്യാനത്തിലായിരുന്നു. എന്നിട്ടും തോന്നുമ്പോഴെല്ലാം കുട്ടിയതിനെ വിളിച്ചുകൊണ്ടിരുന്നു...
"നാരായ്ണീ...  ഏയ് നാരായ്ണീ..."

ഇതുകൂടെയായപ്പോൾ അമ്മക്ക് ഹാലിളകി...
"ഈ കൊച്ചിനെ ഞാനിന്ന്... ഈ അശ്രീകരത്തിനെ വിളിക്കാൻ ചത്തുപോയ എന്റമ്മേടെ പേരേ കിട്ട്യോള്ളൂ???? ആ  വേലനിങ്ക്ട് വരട്ടെ..." കുട്ടി പറഞ്ഞ കണ്ണുകളുടെ സാമ്യം വകവെക്കാതെയവൾ തുടർന്നു "...കൊടുക്കണ്ട് നല്ലത്..."

പെട്ടന്നൊരു പുലരിയിൽ നാരായണി അപ്രത്യക്ഷയായി. അവന്റെ ചോദ്യങ്ങൾക്കുമുൻപിൽ എല്ലാരും കൈമലർത്തി. കുട്ടി പിന്നെ പാലുകുടിക്കാൻ വിസമ്മതിച്ചു, പച്ചക്കറികളവൻ വലിച്ചെറിഞ്ഞു. നാരായണിയില്ലെങ്കിൽ താൻ ചത്തുപോയേക്കുമെന്നവനു തോന്നി. പിറ്റേന്ന് ആമക്കുപകരം ഒരു പൂടപ്പട്ടിയവിടെ വന്നെത്തി. ആമയെ ഒരു മന്ത്രവാദി പിടിച്ചുകൊണ്ടുപോയതായിരുന്നെന്നും അയാളതിനെ സുന്ദരിയായൊരു പട്ടിയാക്കി രൂപാന്തരപ്പെടുത്തിയതാനെന്നും പട്ടിയായിമാറിയ ആമയെ കുട്ടിക്കിനി സ്നേഹിക്കാം എന്നുമുള്ള സത്യങ്ങൾ അമ്മയവനെ പറഞ്ഞുമനസിലാക്കി.

"നാരായ്ണി  കറുത്തതായിരുന്നല്ലോ, പിന്നെയിതെങ്ങനെ വെള്ത്തു...?"

"നാരായ്ണീനെ തൊടുമ്പോ കല്ലുപോലായിരുന്നു... ഇത് പഞ്ഞിപൊലിരിക്കുന്നു..."

നാരായ്ണി ചാടാറില്ല... കുരക്കാരില്ല... ഇത്..."

    കുട്ടിയുടെ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കിലും ആമയെക്കാൾ എന്തുകൊണ്ടും നല്ലത് പട്ടിയാണെന്നും പക്ഷേയതിനെ നാരയണിയെന്നുമാത്രം വിളിക്കരുതെന്നും അമ്മ പറഞ്ഞു. പരാതികളും പരിഭവങ്ങളും അവസാനിപ്പിച്ച് അവൻ പട്ടിയായിമാറിയ ആമയെ സ്നേഹിക്കാൻ ശ്രമിച്ചു. അതിന്റെ അനാവശ്യമായ സ്നേഹപ്രകടനങ്ങളും വിധേയത്വവും കുട്ടിക്ക് പെട്ടന്ന് മടുത്തു. സ്നേഹംകൂടുമ്പോൾ അതുണ്ടാക്കുന്ന ശബ്ദവീചികൾ അവന് ആരോജകമായിതോന്നി.  അതിനെ കാണുമ്പോഴെല്ലാം ബദാംമരത്തിൽ വേനൽക്കാലത്തെത്താറുള്ള ചൊറിയുംപുഴുക്കളെയാണ് അവനോർമവന്നത്. നാരായണിക്ക് ചന്തമില്ലായിരുന്നു... വേഗതയില്ലായിരുന്നു... മെരുമെരുന്നനെയായിരുന്നു. പക്ഷെ തനിക്കതിനെയായിരുന്നു ഇഷ്ടം.

ഒരുദിവസം ചവറുകുഴിയിലെ ചാരം കൈകൊണ്ടടിച്ച് പറത്തിക്കളിക്കുകയായിരുന്നു കുട്ടി. പെട്ടന്ന് കുഞ്ഞിക്കൈകൾ കട്ടിയുള്ള എന്തിലോ തടഞ്ഞു, അതൊരു ആമയുടെ പുറംതോടായിരുന്നു. കുട്ടിക്ക് എന്തൊക്കെയോ മനസിലായി. കണ്ണ് നിറഞ്ഞെങ്കിലും അവൻ കരഞ്ഞില്ല, ആരോടും ദേഷ്യം തോന്നിയുമില്ല. എങ്കിലും പട്ടിയായി മാറിയ ആമയെ പിന്നീടവൻ  സ്നേഹിക്കാൻ ശ്രമിച്ചില്ല. "ആമകൾ ആമകളായിത്തന്നെ തുടരുന്നതായിരിക്കും നല്ലത്..." അവൻ പിറുപിറുത്തു.


Friday, 26 September 2014

പതിവുതെറ്റിച്ചൊരു പ്രഭാതത്തിൽ


      അന്ന് സൂര്യൻ പതിവിലും വൈകിയാണ് ഉണർന്നത്. എന്നിട്ടും കർട്ടനുകൾക്കിടയിൽക്കൂടി നുഴഞ്ഞുവന്ന വെളിച്ചം കണ്ണുകളിൽ അമർത്തിച്ചുംബിക്കേണ്ടിവന്നു അവളെയുണർത്താൻ. ഉറക്കച്ചടവ് മാറുംമുന്പേ അവൾ തിരിച്ചറിഞ്ഞു, സമയം ഏറെ വൈകിയെന്നും തന്റെ ടൈം പീസ് പുലർച്ചെ മൂന്നു മണിക്ക് അകാലത്തിൽ മരിച്ചുവെന്നും. പെട്ടന്നുതോന്നിയ നിരാശയിൽനിന്ന്  ഞെട്ടിയുണർന്ന് തിടുക്കത്തിൽ വസ്ത്രം മാറ്റി അവൾ പ്രഭാതസവാരിക്കിറങ്ങി.

          മ്യൂസിയം പാർക്കിൽ അന്ന് പതിവിലുമതികം ആളുകൾ നടക്കാനെത്തിയിരുന്നു. ആയുരാരോഗ്യത്തിനായി ഉറക്കച്ചടവ് മറന്ന ഒരുകൂട്ടം ജനങ്ങൾ ഓടിയും നടന്നും വിയർത്തും തളർന്നും  മ്യൂസിയത്തെ വലംവെച്ചുകൊണ്ടിരുന്നു. അവർക്കെല്ലാം ആരോഗ്യം വേണം, തിന്നും കുടിച്ചും  വിസർജിച്ചും വിശ്രമിച്ചും ഇനിയും ജീവിക്കണം ഒരുനൂറു വർഷങ്ങൾക്കൂടി... ഓരോ റൗണ്ട് ഓടിയെത്തുമ്പോഴും തങ്ങൾ കത്തിച്ചുതീർത്ത കലോറികളെക്കുറിച്ചോർത്ത് അവർ അഭിമാനംകൊണ്ടു, തുടങ്ങിയിടത്ത് തിരിച്ചെത്തുന്ന അർത്ഥശൂന്യതയിൽ സംതൃപ്തി  കണ്ടെത്തി...

           ഏതോ ദുരന്തസാക്ഷികളെപ്പോലെ നേരം പുലർന്നിട്ടും ഇലക്ട്രിക്‌ ലാമ്പുകൾ കത്തിനിൽക്കുന്നുണ്ടായിരുന്നു. ഡിസംബറിന്റെ ആരംഭമായതിനാൽ പ്രകൃതിയെ പുതച്ചിരുന്ന മഞ്ഞ് അതിന്റെ ചില്ലുകളിൽ ഒലിച്ചിറങ്ങി അജ്ഞാതങ്ങലായ പല ചിത്രങ്ങളും വരച്ചുകൊണ്ടിറ്റുന്നു. താനൊരു മരണവീട്ടിലാണെന്ന് അവൾക്കുതോന്നി; ഒരുപാടാളുകൾ... ആരും അധികം സംസാരിക്കുന്നില്ല, ചിരിക്കുന്നില്ല... എങ്ങുമൊരു ശ്മശാന മൂകത തളംകെട്ടി നിന്നിരുന്നു. വടിവുകളൊത്ത  ശരീരം മേല്ലെയിളക്കിക്കൊണ്ട് അവളോടിത്തുടങ്ങി. എതിരെവന്ന ഒരുപറ്റം യുവാക്കളുടെ നോട്ടം അവളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

                   ഒരു റൗണ്ട് പൂർത്തിയാക്കിക്കഴിഞ്ഞപ്പോഴേക്കും അവൾ അസാധാരണമാംവിധം  കിതച്ചുതുടങ്ങിയിരുന്നു. വരണ്ടു പൊട്ടാറായ  തൊണ്ടയിൽ ഒരിറ്റു വെള്ളം വീണില്ലെങ്കിൽ താനിപ്പോൾ മരിച്ചുപോയേക്കുമെന്ന് അവൾ ഭയന്നു. തിരക്കിട്ട് പുറപ്പെടവെ താനിന്നു കുടിവെള്ളം കരുതാൻ മറന്നുപോയിരിക്കുന്നു... പതിവില്ലാത്ത ഈ തളർച്ച അവളെ അത്ഭുതപ്പെടുത്തി.

                    പെട്ടന്നാണ് ഒരുകുപ്പി വെള്ളവുമായി ആ യുവാവ് പ്രത്യക്ഷപ്പെട്ടത്. ശരീരം മുഴുവൻ മൂടി കറുത്തൊരു ടിഷർട്ടും അതേ നിറത്തിലൊരു ട്രാക്ക്സ്യൂട്ടുമായിരുന്നു അയാളുടെ വേഷം. കരിങ്കല്ലിൽ കടഞ്ഞെടുത്താലെന്നപോലെ മേദസുതൊടാത്ത ശരീരം വസ്ത്രത്തിനുള്ളിൽ കിടന്നും അതിന്റെ മഹത്ത്വം വിളിച്ചോതിയിരുന്നു. അയാളൊരു പുരാതന നഗരത്തിലെ രാജകുമാരനാണെന്നും ഒരു പ്രേമകാവ്യത്തിലെ നായകനാണെന്നും അവൾ ചിന്തിച്ചു. മുഖത്തുനിന്നും കണ്ണെടുക്കാതെത്തന്നെ അവൾ ദാഹം തീരുവോളം വെള്ളം കുടിച്ചു.

"നന്ദി..."

നനഞ്ഞ ചുണ്ടുകളോടെ അവൾ പറഞ്ഞു.


"ഞാനതർഹിക്കുന്നില്ല..."

 അയാളുടെ ശബ്ദം അവൾ പ്രതീക്ഷിച്ചതിലും സുന്ദരമായിരുന്നു.

           ആ കണ്ണുകളിൽനിന്നു മുഖം തിരിക്കാൻ അവൾക്കായില്ല. കറുത്തിരുണ്ട് നിഗൂഡങ്ങളായ ആ രണ്ടു ഗോളങ്ങൾക്കുള്ളിൽ ആരെയും വശീകരിക്കാൻ കെല്പുള്ള ഒരായിരം രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നതായി അവൾക്കനുഭവപ്പെട്ടു. അയാളുടെ മുഖത്തിൻറെ നിറം മൃതമായൊരു വെളുപ്പാണെന്നു കണ്ടുപിടിച്ചിട്ടും അവൾക്കത് ഹൃദ്യമായിത്തോന്നി. താനിയാളെ പ്രണയിക്കാൻ പോവുകയാണോ... നാളെ  താലിച്ചരടിനുമുൻപിൽ  തലകുനിക്കാൻ ഒരുങ്ങുമ്പോൾ താൻ മറ്റൊരു പ്രണയത്തിൽ അകപ്പെട്ടവളാകുമോ...


          മധുരമായി  പുഞ്ചിരിച്ചുകൊണ്ട് ആഗതൻ ചോദിച്ചു "എനിക്ക് നടക്കാനൊരു കമ്പനി തരാമോ...?" അനുരാഗത്തിന്റെ പുതിയൊരുഭാവം ആ ചോദ്യത്തിൽ അവളറിഞ്ഞു. അതുശരിയാകില്ലെന്നും നാളെ തന്റെ വിവാഹമാണെന്നും പറയാൻ തുനിഞ്ഞെങ്കിലും പെട്ടന്നത് വേണ്ടെന്നുവെച്ചു. ആ സത്യം അയാളെ തന്നിൽനിന്നും അകറ്റിയേക്കാം. ഈ സുന്ദരൻ തന്റെ ജീവിതത്തിലെന്തോ അപൂർവമായ മാറ്റം വരുത്താൻ വന്നെത്തിയവനാണ്... ഇവനെ അവഗണിച്ചുകൂടാ...

പ്രത്യേകിച്ചൊരർത്ഥവുമില്ലാത്ത തലയാട്ടലിനുശേഷം അവൾ ചോദിച്ചു "ഇയാളുടെ പേരെന്താ..?"

" ഓ... അതേറെ പഴയൊരു പേര്...ആർക്കും ഇഷ്ടമാകാൻ വഴിയില്ല..." വിഷയം മാറ്റാനെന്നവണ്ണം അയാൾ തുടർന്നു "...വരൂ നമുക്കൊരൽപ്പംകൂടെ നടക്കാം..."

"ഇനിയോ... ഞാനിപ്പോൾ തന്നെ തളർന്നിരിക്കുന്നു.."

"ആഹ... നല്ല തമാശതന്നെ... തന്നെക്കാലെത്രയോമടങ്ങ്‌ പ്രായം ചെന്നവനാണ് ഞാൻ... എന്നിട്ടും ഞാനിനിയും തളർന്നിട്ടില്ല, കിതക്കുന്നുപോലുമില്ല... വരൂ, ഒരല്പ്പ ദൂരംകൂടി..."

പ്രായത്തെക്കുറിച്ച് അയാൾ പറഞ്ഞതവൾക്ക് ദഹിച്ചില്ലെങ്കിലും ആ വിളി അവൾക്കു നിരസിക്കാനായില്ല. അവളയാളെ സ്നേഹിച്ചുതുടങ്ങിയിരുന്നു.

ഓടുന്നതിനിടയിൽ അവൾപറഞ്ഞു

"ജോഗിങ്ങിനിറങ്ങുമ്പോൾ ശരീരംമൂടിയുള്ള വസ്ത്രധാരണം അസൗകര്യമായിരിക്കും... ഒരു സ്ലീവ് ലെസ്സും ത്രീഫൊർതും ആയിരിക്കും നല്ലതെന്ന് തോന്നുന്നു..."

അയാളത് കേട്ടഭാവം നടിച്ചില്ല. എങ്കിലും അല്പംകഴിഞ്ഞു പറഞ്ഞു

"നമ്മുടെ സൗകാര്യങ്ങൾക്കും തോന്നലുകൾക്കുമെല്ലാം എത്രയോ ദൂരെയാണ് യാഥാർത്ഥ്യം..."

വിചിത്രമായൊരു ഭയം തന്നെ പിടികൂടുന്നത് അവളറിഞ്ഞു. 

പകച്ചുനോക്കുന്ന കണ്ണുകൾക്ക്‌മുൻപിൽ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അയാൾ തുടർന്നു...

"യമുന വിധിയിൽ വിശ്വസിക്കുന്നുണ്ടോ..?"

ഇല്ലെന്നവൽ തലയാട്ടി.

"വിശ്വസിച്ചി രുന്നെങ്കിലെന്നു ഞാൻ ആഗ്രഹിക്കുന്നു..."

                അയാളുടെ ഓട്ടത്തിന്റെ വേഗത അവിശ്വസനീയമാംവിധം കൂടിക്കൊണ്ടിരുന്നു. അവൾക്കു തന്റെ ലോകം കീഴ്മേൽ മറയുന്നതുപോലെ തോന്നി. അയാൾ തന്റെ പേരറിഞ്ഞതെങ്ങനെയെന്നും ഇപ്പറഞ്ഞതിന്റെയെല്ലാം ആന്തരാർത്ഥമെന്തെന്നും അവൾക്കറിയണമായിരുന്നു.
                    
                         അയാൾക്കൊപ്പമെത്താൻ അവൾ ആകുന്നത്ര കുതിച്ചു, അയാളാകട്ടെ അവളുടെ കണ്മുൻപിൽനിന്ന് മാഞ്ഞുകൊണ്ടിരുന്നു...  പന്തയക്കുതിരയെപ്പോലെ കുതിച്ചുപായുന്ന യുവതിയെക്കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു, ചിലർ കൂക്കിവിളിച്ചു... അതൊന്നുമവൾ വകവെച്ചില്ല. താൻ വിധി തീർത്തൊരു കോട്ടയിൽ നിന്ന് രക്ഷപ്പെടുകയാനെന്നും അയാളുടെ കൈകളിലാണ് തന്റെ ഇനിയുള്ള ജീവിതമെന്നും അവൾ വിശ്വസിച്ചു.     ഒഴുകിയെത്തിയ വിയർപ്പുതുള്ളികളിൽ അവളുടെ കാഴ്ച മങ്ങിത്തുടങ്ങി... ഇടനെഞ്ചിലെ പെരുംബറക്കൊട്ട് ഉച്ചസ്ഥായിയിലെത്തി... മരണം ജീവിതത്തേക്കാൾ സുന്ദരമാണെന്ന് അവൾ തിരിച്ചറിഞ്ഞു... പെട്ടന്നവൾ മരിച്ചുവീണു...

പ്രതികാരം


എൻറെ ശരീരമാണ്‌ നിനക്കുള്ള തടവറ
പ്രണയമാണ് ഞാൻ വിധിക്കുന്ന ശിക്ഷ
ഞാൻ നിന്നെ പ്രണയിക്കും,
ആ വികാരത്തിൻറെ സർവ്വശക്തിയുമെടുത്തുതന്നെ
പ്രണയത്തിൻറെ ലഹരി
നിൻറെ രക്തത്തിൽ  കലരുമ്പോൾ
അണലിവിഷമേറ്റവളെപ്പോലെ
നീ അനക്കമറ്റവളാകും...

എൻറെ ആത്മാർത്തതയാണ് നിന്റെ ആരാച്ചാർ
അതുനിന്നെ അന്ധതയുടെ മൂടുപടമണിയിക്കും
വിശ്വസ്തതയാൽ ഞാൻ നിന്നെ ബന്ധനസ്ഥയാക്കും
എന്റെ ചുവന്ന ചുണ്ടുകളാൽ ഞാൻ നിന്നെ നിശബ്ദയാക്കും
കൂർത്ത നോട്ടംകൊണ്ട്‌ നിൻറെ ബുദ്ധിയെ നശിപ്പിക്കും
എന്റെ പുഞ്ചിരിക്കുമുൻപിൽ നീ ഭൂതവും ഭാവിയും ഇല്ലാത്തവളാകും

ഈ ആശ്രയത്ത്വമാണ് നിന്റെ തൂക്കുകയർ
കൊല്ലപ്പെടുന്നത് നിന്റെ വ്യക്തിത്വവും
എന്റെ കണ്ണുകളിലാണ് ഇനി നിനക്ക് നീലാകാശം
എന്റെ മുഖഭാവങ്ങളിലാണ് നിനക്ക് ഋതുഭേദങ്ങൾ
എന്റെ നിശ്വാസത്തിലാണ് നിന്റെ പ്രാണവായു
ചുംബിച്ചുകൊണ്ട് നിന്റെ വിഷപ്പല്ല് ഞാൻ തകർക്കും
പുണർന്നുകൊണ്ട് നിന്നിലെ വന്യതയെ കീഴ്പ്പെടുത്തും
ഒടുവിലൊരു ഭിക്ഷുവിനേപ്പോലെ നീ കെഞ്ചും
"പ്രണയിക്കൂ... ഒരിക്കൽക്കൂടി..."

ഇതാണെന്റെ പ്രണയം ;
എന്റെ പ്രതികാരവും.

 

Thursday, 25 September 2014

വസന്തത്തിന് മരണമില്ല


                                                                ഒന്ന്
അന്നത്തെ വെയിലിന് ചൂട് കുറവായിരുന്നു. അതുകൊണ്ടുതന്നെ നിവർത്തിയ കുട അവൾ പാതിവഴിയിൽ വെച്ച് മടക്കി ബാഗിൽവെച്ചു. പുരുഷന്മാരിപ്പോഴും തൻറെ മുഖത്തേക്ക് തുറിച്ചുനോക്കുന്നതിൽ അവൾ അത്ഭുതപ്പെട്ടു. അവൾക്ക് സ്വന്തം മുഖം പൂരം കഴിഞ്ഞൊരു അമ്പലപ്പറബ്ബെന്ന പോലെ തോന്നി. അഞ്ജനമെഴുതാത്ത കണ്ണുകളിൽ ഒരനാഥത്വം ദ്രിശ്യമായിരുന്നു. കവിളുകൾ വരണ്ടുതുടങ്ങിയിരിക്കുന്നു. യവ്വനം അരങ്ങൊഴിയുകയാണോ... കുറേ വർഷത്തെ നിരർത്ഥകമായ ആട്ടങ്ങൽക്കുശേഷം...??? വഴിമാറിപ്പോയ വസന്തകാലങ്ങൾ ഇനിയൊരാസ്വാദനത്തിന് നിന്നുതരിലെന്ന ദു:ഖം അവളൊരു നേടുവീർപ്പിലൂടെ പുറംതള്ളി.

സീറ്റിൽ ബാഗ്‌വെച്ച് അവൾ ധ്രിതിയിൽ ക്യാന്റീനിലേക്ക് നടന്നു. വിശപ്പ് കത്തിപ്പടരുന്നു... ഭക്ഷണത്തിനുവേണ്ടി മാത്രമോ... ആർക്കോ വേണ്ടിയുള്ള ഓട്ടത്തിനിടയിൽ മനസിന്റെ ദാഹവും വിശപ്പും അവൾ കണ്ടില്ലെന്ന് നടിച്ചു. തക്കാളിക്കറിയിൽ മുക്കി ഉണക്കറൊട്ടി ചവച്ചിറക്കുമ്പോൾ തെല്ലകലെ മാറിയിരുന്ന് പൊട്ടിച്ചിരിക്കുന്ന സഹപ്രവർത്തകവൃന്ദത്തെ അവൾ കണ്ടു. വിഷം വമിക്കുന്ന നാവുകൊണ്ട് അവരാരെയെങ്കിലും കൊത്തിപ്പറയ്ക്കുകയാകാം. ആ ഒരു പ്രവർത്തിക്ക്  മാത്രമാണ് അവറ്റകളെ ഇത്ര സന്തോഷിപ്പിക്കാൻ സാധിക്കുക എന്നവൾക്ക് നന്നായറിയാം. അല്ലെങ്കിൽ അവൾക്ക് മാത്രമേ നന്നായറിയൂ. പെട്ടന്നവൾ വിതുമ്പിപ്പോയി. ഈ ഒറ്റപ്പെടുത്തൽ... അവഗണ... അതെല്ലാം തന്നെ ഒരു മെഴുകുതിരിപോലെ ഉരുക്കുകയാണ്. അതോ ഈ ഉരുകൽ മാത്രമാണോ തന്റെ ജീവിതം...
 നഷ്ടങ്ങളെ അവൾ ത്യാഗങ്ങളെന്നുവിളിക്കാനിഷ്ടപ്പെട്ടു. അച്ഛനുമമ്മയും ഏറെ തിടുക്കത്തിൽ യാത്രപോയപ്പോൾ ഇളയതുകൾക്കൊരമ്മയായതും അവരുടെ ജീവിതത്തിനുവേണ്ടി ജീവിക്കാൻ സ്വയം മറന്നതുമെല്ലാം ഇന്ന് വെറും പഴങ്കഥ. സ്വത്ത് ഭാഗംവെക്കാൻ വന്നവർ പ്രാരാബ്ധങ്ങൾ വീതം വെക്കാൻ മറന്നുപോയി. താനൊട്ട് ഓർമിപ്പിച്ചതുമില്ല...

ഓഫീസിൽ അന്ന് പതിവുപോലെ ഒന്നും തന്നെ  സംഭവിച്ചില്ല, സ്ഥിരം ജോലികൾക്കൊപ്പം ബോണസായി കിട്ടാറുള്ള പതിവ് പരിഹാസങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും മാത്രം. വിവാഹപ്രായം കഴിഞ്ഞൊരവിവാഹിത നിങ്ങൾക്ക് മുൻപിലൊരു ചൊദ്യചിഹ്നമാണ്... നിങ്ങൾക്കവളെ നിങ്ങളുടെ മനോധർമത്തിനനുസരിച്ച് ഭാഗ്യഹീനയായൊ സഹതാപപാത്രമായോ കാണാം. ആരും ചോദിക്കാൻ വരില്ല. അവൾക്കൊരു രക്ഷാകർത്താവില്ലെന്ന വസ്തുത നിങ്ങളിലെ പൂവാലനെയോ യജമാനനേയോ കെട്ടഴിച്ച് വിട്ടേക്കാം... അവളുടെ സ്വകാര്യജീവിതത്തിലേക്ക് എത്തിനോക്കാൻ ഒരു കുറ്റാന്വേഷകന്റെ താൽപര്യം നിങ്ങൾ കാണിച്ചേക്കാം... പക്ഷെ തീർത്തും നിസഹായങ്ങളായ ചില കാരണങ്ങൾക്കുമപ്പുറം തനിക്കെന്ത് രഹസ്യങ്ങളാനുള്ളത്??? ശരി, ഇതാണെൻറെ രഹസ്യം, എനിക്കീ ജീവിതം മടുത്തിരിക്കുന്നു... പ്രതീക്ഷ നൽകുന്ന ഒന്നും ബാക്കിയില്ല... ജീവിതത്തിലിനി നല്ലതൊന്നും സംഭവിക്കാനില്ല... "എനിക്കിനി ജീവിക്കേണ്ട" അവളൊരു മന്ത്രം പോലെയത് ഉരുവിട്ടുകൊണ്ടിരുന്നു. വേനലിലെ ഉഷ്ണക്കാറ്റിൽ അവളുടെ നിരാശ ആളിക്കത്തി.


                                                             രണ്ട്
അന്ന് വൈകീട്ടാണ് ഏറെക്കുറെ നശിച്ചുതുടങ്ങിയ  പഴയ പൂന്തോട്ടത്തിലെ ആ പനിനീർപ്പൂമൊട്ട് അവളുടെ കണ്ണിൽപ്പെട്ടത്. വെള്ളമോ വളമോ കിടാത്തതിനാൽ റോസാച്ചെടി ഉണങ്ങിത്തുടങ്ങിയിരുന്നു. എന്നിട്ടും കണ്‍തുറക്കാൻ വെമ്പുന്ന  പുതിയ മൊട്ടിന്റെ ചൈതന്യത്തിൽ ആ ചെടി അൽപ്പം പച്ചപിടിച്ചതായി അവൾക്കു തോന്നി. ആ ചുണ്ടുകളിലും ഒരു പുഞ്ചിരി മൊട്ടിട്ടു.

അന്നത്തെ സന്ധ്യക്കെന്തോ പ്രത്യേകതയുണ്ടായിരുന്നു. അസ്തമിക്കാൻ മടിച്ച സൂര്യൻ കടലിനെനോക്കി കണ്ണിറുക്കിക്കാട്ടി. പടിഞ്ഞാറിന്റെ ചുവപ്പ് പ്രകൃതിയെ കൂടുതൽ സുന്ദരിയാക്കി. അതിൽനിന്നൊരു നുള്ള് തൊട്ടെടുത്ത് തൻറെ സീമന്തരേഖയിൽ ചാർത്താനവൾ മോഹിച്ചു. അന്തരാത്മാവിൽ എവിടെയോ ഒരുറവ പൊട്ടുന്നതായി അവൾക്കനുഭവപ്പെട്ടു...

അതെ... ഒരു പുരുഷന് ചുംബിക്കാനുള്ള മാർദവം തൻറെ ചുണ്ടുകൾക്കിനിയും നഷ്ട്ടപ്പെട്ടിട്ടില്ല; ഒരു കുഞ്ഞിനെ പാലൂട്ടാനുള്ള തുടിപ്പ് തൻറെ പയോധരങ്ങൾക്കും...  പുതിയ തിരിച്ചറിവിൽ അവൾ പുഞ്ചിരിച്ചു. അവളുടെ കവിളിൽ അജ്ഞാതമായ ഒരരുണിമ പടർന്നു. അത് പടിഞ്ഞാറുകണ്ട ചുവപ്പിനെക്കാൾ സുന്ദരമായിരുന്നു.

പിറ്റേന്നുമുതൽ വെയിലിനു തീരെ ചൂടില്ലായിരുന്നു, ഒരൽപം തണുപ്പുണ്ടായിരുന്നോ... അത് വസന്തകാലത്തിന്റെ ആരംഭമായിരുന്നു.

വന്ധ്യ


                       അവളും പൂച്ചയും ആജന്മശത്രുക്കളായിരുന്നു. ആരെയും കൂസാതെ അടുക്കളയിൽ കയറി പൊരിച്ച മീനും ഇറച്ചിക്കഷ്ണങ്ങളും കട്ടുതിന്നുന്നതോടൊപ്പം അവൾ ഭർത്താവിനുവേണ്ടി പ്രത്യേകം കാച്ചിവെച്ച പാൽ പാത്രത്തോടൊപ്പം തട്ടിമറിക്കാനും  പൂച്ച മറക്കാറില്ല. അവളെറിഞ്ഞ കല്ലുകൾ ഉന്നംതെറ്റി മറ്റെന്തൊക്കെയോ തകർത്തു. കെണിയിൽപെട്ട് പല ജീവികളും ചത്തുമലച്ചു. പൂച്ച മാത്രം ആരോഗ്യവതിയായി തടിച്ചുരുണ്ടു. അതിൻറെ കണ്ണുകൾ അഞ്ജനമെഴുതിയാലെന്നപോലെ സുന്ദരങ്ങളായി, അതിന്റെ തിളക്കം അനുദിനം വർദ്ധിച്ചുവന്നു, ഒപ്പം കട്ടുതീറ്റയും...

                       അതവളുടെ ശത്രുതയെ അതിൻറെ ഉച്ചസ്ഥായിയിലെത്തിച്ചു . അവളൊരു രാക്ഷസിയായി മാറി. അടങ്ങാത്ത കോപത്തോടെ പൂച്ചയെ കൊല്ലാൻ അവളൊരുമ്പെട്ടിറങ്ങി. അതിനാണ് താൻ ജനിച്ചതെന്നുവരെ അവൾക്കു തോന്നി. പൂച്ച ഉറങ്ങുന്നതും കാത്ത് വാക്കത്തിയുടെ മൂർച്ചകൂട്ടി അവൾ വിറകുപുരക്ക്മുൻപിൽ കാവലിരുന്നു.

                       അന്നുരാത്രി പൂച്ച പെറ്റു. ഓമനത്തം തുളുമ്പുന്ന കുറേ കുഞ്ഞുങ്ങൾ... അവ കുഞ്ഞിക്കണ്ണുകൾ തുറക്കാൻ മടിച്ച് അവളെ നോക്കിക്കരഞ്ഞു. പേറ്റുനോവറിയാത്ത മനസും ചുരത്താത്ത മുലകളും നിമിഷനേരത്തേക്ക് വിങ്ങി. വാക്കത്തി താഴെവെക്കാൻ കുനിയവേ ഒരുതുള്ളി കണ്ണീർ ഭൂമിയെത്തൊട്ടു. തള്ളപ്പൂച്ചയെ ശ്രദ്ധാപൂർവ്വം കയ്യിലെടുത്ത് നെഞ്ചോടുചേർത്തവൾ മന്ത്രിച്ചു, "ഓമനേ... വാ പാലുതരാം...". 


Monday, 22 September 2014

പേക്കിനാവ്


കറുത്തകാടും കരിനിഴലുമെനിക്ക്
ഭയമെന്ന് പറഞ്ഞതാര്
നിലവിളിയും പ്രതിധ്വനിയുമെല്ലാം
ഞാനേറെയാസ്വദിച്ചു
ദ്രംഷ്ടയണിഞ്ഞ പൊയ്മുഖങ്ങൾ കണ്ട്
ചിരിയടക്കാനേറെ പാടുപെട്ടു...
ഭയം നടിച്ചോരെൻ കണ്‍കൾക്ക്‌ മുൻപിൽ
നീയൊരു കോമാളി...
വെറുമൊരു കോമാളി...

പ്രതി


മനുഷ്യനെന്ന് പരിഗണിച്ചിട്ടും
ഹൃദയമുണ്ടെന്നതോർക്കാഞ്ഞതെന്തേ???
ഈ മാപ്പ് നൽകലിനെക്കാൽ
സഹനീയമായിരുന്നു ശിക്ഷ...

മോഹം


പ്രണയത്തിൻറെ താഴ്വരയെ
മോഹത്തിന്റെ ഗിരിശ്രിന്ഗങ്ങൾ
മറച്ചുവെക്കുന്നു
നീലാകാശത്തിന്റെ സ്വാതന്ത്രം
അതെന്റെ കണ്ണുകൾക്കന്യമാക്കുന്നു
വെറുക്കാനും അസൂയപ്പെടാനും
എന്നെ ശീലിപ്പിക്കുന്നു
ആശയും കാമവും
എന്റെ രക്തത്തിൽ കലർത്തുന്നു
ലഹരിയുടെ ആലസ്യത്തിൽ നിന്നുണരുമ്പോൾ
ഞാൻ പുലമ്പുന്നു...
"ഇക്കാണുന്ന പർവതത്തിനുമപ്പുറമാണ്
എന്റെ ലോകം..."

Friday, 19 September 2014

ദാമ്പത്യം


പതിയെപ്പതിയെ...

ദോശയുടെ രുചി കുറഞ്ഞു തുടങ്ങി
സാമ്പാറിൽ മുടിയിഴകൾ പ്രത്യക്ഷമായി
അയേണ്‍ ചെയ്ത ഷർട്ടിലെ ചുളിവുകളും
കോളറിലെ നിറം വ്യത്യാസവും
മഹാസംഭവങ്ങളായി...

ചായക്ക്‌ മധുരമില്ലാതായി
ചോറിൽ കല്ലുകടിച്ചുതുടങ്ങി
പിറുപിറുക്കലുകൾ പൊട്ടിത്തെറികളായി
പൊട്ടിച്ചിരികൾ കുറ്റപ്പെടുത്തലുകളും...

പിന്നെ
കറുത്ത മുഖമുള്ള രാത്രികൾ വരവായി
പിന്നാലെയൊരു ഡിവോസ് നോട്ടീസും...

Thursday, 4 September 2014

പുതിയൊരോണം


വീണ്ടുമൊരോണം,
വെറുതേയൊരോണം...

പുഞ്ചിരിക്കാൻ മറന്നൊരീ മുഖവും
പങ്കുവെക്കാൻ മനസില്ലാത്തോരഹവും
ആർക്കുംവേണ്ടി തുറക്കാത്ത
സ്വാർഥതതൻ ഫ്ലാറ്റിനുളളിൽ
പുടവയണിഞ്ഞ് പൂക്കളമിട്ട്
ആർപ്പുവിളിച്ച് മയങ്ങട്ടെ...

സദ്യയുണ്ണാൻ ക്ഷണിക്കേണ്ട...
വാതിലിൽ മുട്ടിവിളിക്കേണ്ട... 

Monday, 1 September 2014

കവി


എഴുതും മുൻപ്
ദിവ്യഗർഭം ധരിച്ച കന്യകയുടെ അസ്വസ്ഥത...
എഴുതും വരെ
കന്നിപ്രസവത്തിന്റെ പേറ്റുനോവ്‌...
എഴുതിത്തീർന്നാൽ
ചാപിള്ളക്ക് ജന്മംകൊടുത്ത മാതൃദു:ഖം...

വായിക്കുന്നവനോ
പെഴച്ചു പെറ്റവളോടുള്ള അവജ്ഞയും...